ഉലകനായകൻ കമൽഹാസൻ ഇനി രാജ്യസഭാംഗം
ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. രാജ്യസഭാ എംപിയായി കമൽ ചുമതല ഏറ്റെടുത്തത് തമിഴിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം താൻ സത്യപ്രതിജ്ഞ ചെയ്‌ത് പേര് രജിസ്‌റ്റർ ചെയ്യാൻ പോകുന്നുവെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ലോക്‌സഭാ സീറ്റിൽ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം രാജ്യസഭാ എംപിയായി എത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പൊതുതിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് അദ്ദേഹത്തിന്റെ പാർട്ടി പൂർണ പിന്തുണ നൽകുകയും ചെയ്‌തിരുന്നു.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ഒരുപോലെ ദ്രാവിഡമല്ലാത്ത ഒരു ബദലായി 2018ലാണ് കമലഹാസൻ എംഎൻഎം എന്ന പാർട്ടി ആരംഭിച്ചത്. എന്നാൽ സമീപ വർഷങ്ങളിൽ, അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തി ഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാറ്റം വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തേക്കാൾ ദേശീയ താൽപ്പര്യത്തിനാണെന്നാണ് അദ്ദേഹം പറയുന്നത്.
ഈ വർഷം ആദ്യം, ചെന്നൈയിൽ നടന്ന എംഎൻഎമ്മിന്റെ എട്ടാം സ്ഥാപക ദിനാഘോഷ വേളയിൽ, തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് കമൽഹാസൻ കൃത്യമായ സൂചന നൽകിയിരുന്നു. ‘ഈ വർഷം, ഞങ്ങളുടെ ശബ്‌ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം, നിങ്ങളുടെ ശബ്‌ദം സംസ്ഥാന നിയമസഭയിൽ കേൾക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.