സ്കൂൾ സമയമാറ്റം; വിരട്ടിയാൽ വിലപ്പോവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ല. സ്‌കുളിലെ സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവര്‍ സമയം ക്രമീകരിക്കുകയാണ്. നിലവില്‍ സ്‌കൂള്‍ സമയമാറ്റം സര്‍ക്കാറിന്റെ ആലോചനയിലില്ല. 37 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നമാണിത്,’ വി ശിവന്‍കുട്ടി പറഞ്ഞു.
നേരത്തെ സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമസ്തയുടെ എപി – ഇകെ വിഭാഗം രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസമാകും എന്നായിരുന്നു ഇവരുടെ വാദം. സ്‌കൂള്‍ സമയമാറ്റം മുസ്‌ലിം സമുദായത്തിന്റെ മദ്രസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടും വരെ പോരാടുമെന്നും സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷനും പറഞ്ഞിരുന്നു.