ഓടേണ്ട, ഓടേണ്ട, ചൂതുകളിക്കാരെ; ചെറിയ നികുതിയടച്ചാൽ പോരെ? – മുരളി തുമ്മാരുകുടി
പണം വെച്ച് ചീട്ട് കളിച്ചവരെ പൊലീസ് പിടിച്ച സംഭവത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതിൽ കുറച്ചു വാശി കൂട്ടാൻ ആളുകൾ കുറച്ചു പണം കൂടി വെയ്ക്കുന്നു. അതവരുടെ ഇഷ്ടമല്ലേ? ആ കളി നടക്കുന്നിടത്ത് അടിപിടി ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ പോലീസ് ഇടപെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ചീട്ടുകളി ഒരു ചൂതാട്ടവും അതിന് ആളുകൾ അടിമപ്പെടുന്നതും അമിതമായി പണം വാത് വെക്കുമെന്നതാണ് വിഷയമെങ്കിൽ സർക്കാർ നടത്തുന്ന ലോട്ടറിക്കും ഇതൊക്കെ ബാധകമല്ലേ? ഒരാൾ എത്ര ലോട്ടറി എടുക്കുന്നു എന്നതിന് സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലല്ലോ? ലോട്ടറി വിൽക്കുന്നവരെയോ വാങ്ങുന്നവരെയോ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നുമില്ലെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പൊലീസിനെന്താ ഈ വീട്ടിൽ കാര്യം….
വെങ്ങോലയിൽ ഇപ്പോൾ വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഒരു വലിയ മാവ് ഉണ്ടായിരുന്നു. വെങ്ങോല കവലയിൽ ടെയ്‌ലർ ആയിരുന്നു എന്റെ അമ്മാവൻ. അദ്ദേഹത്തിന് ഉച്ചഭക്ഷണവുമായി ഞാൻ ഇടക്ക് വെങ്ങോലയ്ക്ക് പോകും. തിരിച്ചു വരുമ്പോൾ മാവിന്റെ ചുവട്ടിൽ ഉച്ചക്ക് രണ്ടുമണി കഴിഞ്ഞാൽ നാട്ടിലെ ആളുകൾ കുറച്ചു പേർ കൂടിയിരിക്കുന്നത് കാണാം. വട്ടംകൂടിയിരുന്ന് ചീട്ടുകളിയാണ് പണി. കളിക്കാൻ നാലോ എട്ടോ പേരേ കാണൂ
എന്താണ് സംഭവം എന്നറിയാൻ ഞാൻ ഒരിക്കൽ എത്തിനോക്കി. ഞാൻ ഉൾപ്പെടെ കുറച്ചു കാണികളും ഉണ്ട്. കളിക്കുന്നവർക്കും കളി കാണാൻ നിൽക്കുന്നവർക്കും അല്പം പേടിയുണ്ട്. അവർ എന്നെ പേടിപ്പിച്ചു, ചിലപ്പോൾ പോലീസ് വരും എന്ന് പറഞ്ഞു. അന്നെനിക്ക് അതിന്റെ കാരണം മനസ്സിലായില്ല. അന്ന് ഞങ്ങളെ പോലീസ് പിടിച്ചില്ലെങ്കിലും അങ്ങനെ സംഭവങ്ങൾ ഉണ്ടായതായി പിൽക്കാലത്ത് വായിച്ചിട്ടുണ്ട്. പോലീസ് വരുന്നത് കണ്ട് രണ്ടാം നിലയിൽ നിന്ന് ചാടിയും കണ്ടം വഴി ഓടിയും അപകടത്തിൽ പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്.
ഇന്നിപ്പോൾ അമ്പത് വർഷം കഴിഞ്ഞും ഈ കലാപരിപാടി തുടരുന്നു. ഇന്നും എനിക്ക് അതിന്റെ ലോജിക്ക് മനസ്സിലായിട്ടില്ല. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതിൽ കുറച്ചു വാശി കൂട്ടാൻ ആളുകൾ കുറച്ചു പണം കൂടി വെയ്ക്കുന്നു. അതവരുടെ ഇഷ്ടമല്ലേ? ആ കളി നടക്കുന്നിടത്ത് അടിപിടി ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ പോലീസ് ഇടപെടുന്നത്?
അടിപിടി ഉണ്ടാകും എന്ന പേടിയാണെങ്കിൽ സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ ഒരു കല്യാണവീട്ടിൽ ഉണ്ടാകുന്ന അടിപിടി ഒന്നും ചീട്ടുകളിക്കുന്നിടത്ത് ഉണ്ടാകാറില്ല! എന്നുവെച്ച് കല്യാണാഘോഷം ആരും നിയന്ത്രിക്കുന്നില്ലല്ലോ. ഇനി ലോട്ടറി ഒരു ചൂതാട്ടവും അതിന് ആളുകൾ അടിമപ്പെടുന്നതും അമിതമായി പണം വാത് വെക്കുമെന്നതാണ് വിഷയമെങ്കിൽ സർക്കാർ നടത്തുന്ന ലോട്ടറിക്കും ഇതൊക്കെ ബാധകമല്ലേ?
ഒരാൾ എത്ര ലോട്ടറി എടുക്കുന്നു എന്നതിന് സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലല്ലോ? ലോട്ടറി വിൽക്കുന്നവരെയോ വാങ്ങുന്നവരെയോ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നുമില്ല. സത്യത്തിൽ ഈ പോലീസ് ആക്ഷൻ ഉള്ളതുകൊണ്ടാണ് ചീട്ടുകളി സ്ഥലത്ത് അടിപിടി ഉണ്ടാകുന്നത്. കാരണം ചീട്ടുകളിച്ചാൽ പോലീസ് പിടിക്കാൻ സാധ്യത ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് അത്യാവശ്യം അടിപിടിയും തരികിടയും ഉള്ളവർ മാത്രമാണ് അതിന് മുതിരുക. അപ്പോൾ സ്വാഭാവികമായും അവിടെ അടിപിടിക്കുള്ള സാധ്യതയും കൂടും.
യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടത് ഈ പണംവെച്ചുള്ള ചീട്ട് കളിയ്ക്ക് ചെറിയൊരു നികുതി വെച്ച് അതൊരു നിയന്ത്രിത പരിപാടി ആക്കുക എന്നതാണ്. അപ്പോൾ ഇക്കാര്യത്തിൽ തരികിടക്കാർ ന്യൂനപക്ഷമാകും, സ്ഥിരമായി ആരൊക്കെ ചൂതാട്ടം നടത്തുന്നു എന്ന് സർക്കാരിന് കണക്ക് കിട്ടും, കൂട്ടത്തിൽ കുറച്ചു വരുമാനവും. പോരാത്തതിന് നമ്മുടെ പൊലീസിന് ജോലി ഭാരം കുറയുകയും ചെയ്യും. കേരളത്തിൽ താരതമ്യേന വളരെ കുറച്ചു പോലീസുകാർ മാത്രമേ ഉള്ളൂ.
യഥാർത്ഥത്തിൽ പോലീസ് കൈകാര്യം ചെയ്യേണ്ട മറ്റ് വിഷയങ്ങൾ അനവധി ഉണ്ട്. വീട്ടിലേക്ക് മലമെറിഞ്ഞതിന് പരാതിപ്പെട്ട ദമ്പതിമാരെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ പോയ ആളുകളുള്ള നാടാണ്. ഇത്തരക്കാരെയാണ് പോലീസ് നിയന്ത്രിക്കേണ്ടത്. (ഈ വിഷയത്തിലെ നിയമവശം എന്താണെന്ന് എനിക്കറിയില്ല).
കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്നമോ ക്രമസമാധാന പ്രശ്നമോ അല്ല പണംവെച്ചുള്ള ചീട്ടുകളി. പോലീസ് വൻ സന്നാഹവുമായി ചെന്ന് അവരെ ഓടിച്ചിട്ട് പിടിച്ച് പണവും ഫോണും ഒക്കെ കൈക്കലാക്കുക വഴിയാണ് ഇത് വലിയ വർത്തയാകുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നമായി എനിക്ക് തോന്നിയിട്ടില്ല.
മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.