കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹത; സനൽകുമാർ ശശിധരൻ
കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കലാഭവൻ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടുമില്ല. കലാഭവൻ നവാസിന്റെ മരണവാർത്ത പ്രചരിച്ച രീതി നോക്കിയാൽ അതിൽ ഒരു പ്രീ പ്ലാനിംഗ് മനസിലാക്കാൻ സാധിക്കുമെന്നും സനൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
“കലാഭവൻ നവാസിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ശ്രമിക്കേണ്ടതാണ്. കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കലാഭവൻ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടുമില്ല.
കലാഭവൻ നവാസിന്റെ മരണവാർത്ത പ്രചരിച്ച രീതി നോക്കിയാൽ അതിൽ ഒരു പ്രീ പ്ലാനിംഗ് മനസിലാക്കാൻ സാധിക്കും. കേവലം അൻപത് വയസുമാത്രമുള്ള, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയശേഷം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ കലാഭവൻ നവാസ് ദീർഘനാളായി മരണം പ്രതീക്ഷിച്ചു കിടപ്പിലായിരുന്നു എന്ന മട്ടിൽ വളരെ ലാഘവത്തോടെ “കലാഭവൻ നവാസ് അന്തരിച്ചു” എന്ന വാർത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും ഒരേ രീതിയിൽ പ്രചരിക്കുകയായിരുന്നു. മാത്രവുമല്ല എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ചോദ്യം പോലും ഉയരാതെ നിരവധി പ്രൊഫൈലുകൾ ആദരാഞ്ജലികൾ എന്നെഴുതി അതൊരു സ്വാഭാവികതയായി ലഘുകരിക്കുകയും ചെയ്തു. ഇത് അത്ര സ്വാഭാവികമായ ഒന്നല്ല.
പോസ്റ്റ് മോർട്ടമോ ഇൻക്വസ്‌റ്റോ കഴിയുന്നതിനു മുൻപ് മരണകാരണം ഹൃദയാഘാതമാണ് എന്ന വാർത്ത പ്രചരിച്ചതിലും ആസൂത്രണത്തിന്റെ ലക്ഷണമുണ്ട്. ഇതൊക്കെ തന്നെ മരണത്തിനു പിന്നിലുള്ള കാരണം അന്വേഷിക്കാതെ ഒരു തണുപ്പൻ പൊതുബോധം സൃഷ്ടിച്ച് ഈ മരണത്തെ കുഴിച്ചിടാനുള്ള മുൻകൂർ പദ്ധതികളുടെ സാധ്യത സൂചിപ്പിക്കുന്നു.
മലയാള സിനിമയിലെ സെക്സ് റാക്കറ്റിന്റെ പ്രഭവകേന്ദ്രം കലാഭവൻ എന്ന സ്ഥാപനത്തിൽ നിന്ന് തുടങ്ങിയ ഒരു കൂട്ടുകെട്ടാണ്. അതുകൊണ്ടുതന്നെ അതേക്കുറിച്ച് അറിവുള്ള, അതുമായി ബന്ധപ്പെട്ട് നിന്നിരുന്നവരുടെ തുടരേയുള്ള അകാലമരണങ്ങളിൽ ദുരൂഹതയില്ല എന്ന് അന്വേഷിച്ചുറപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ സെക്സ് റാക്കറ്റിനെ സഹായിക്കുന്ന നിലപാടാണ് കേരള പോലീസും കേരളത്തിന്റെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പും സ്വീകരിക്കുന്നത് എന്നതുകൊണ്ട് അന്വേഷണങ്ങൾ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കാൻ പൊതുജനശ്രദ്ധ ആവശ്യമാണ്.
കലാഭവൻ നവാസിന്റെ ഇൻക്വസ്റ്റ് നടപടികൾ നിയമപ്രകാരവും സുതാര്യവുമായി നടക്കുന്നുവെന്നും പോസ്റ്റ്മോർട്ടം വിശ്വസനീയമായ സ്ഥാപനത്തിലും മെഡിക്കൽ ഓഫീസർമാരാലും നടത്തപ്പെടുന്നു എന്നും ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ച് മരണകാരണം ഉറപ്പാക്കണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
ഇതൊരു കൊലപാതകമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുതൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറെ വരെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടാവും എന്നതുകൊണ്ട് സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വീകാര്യനായ ഒരു അന്വേഷണഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെടുകയും വേണം”.