വാർത്ത പ്രസിദ്ധീകരിക്കുന്നത് രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡൽഹി : മാധ്യമപ്രവർത്തകരുടെ വാർത്തയോ വീഡിയോയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തിയല്ലെന്ന് സുപ്രീം കോടതി. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ജെറ്റുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് രാജ്യദ്രോഹ വാർത്ത നൽകിയെന്ന് ആരോപിച്ച് അസ്സം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ’ ദി വയർ’ ന്റെ എഡിറ്റർ സിദ്ധാർത്ഥ വരദരാജൻ , ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസം അംഗങ്ങൾ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ് മല്യ ബാഗ്‌ചി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ഹർജിക്കാർക്ക് വേണ്ടി ഹാജരായി .
രാജ്യദ്രോഹ കുറ്റം ചുമത്തുന്ന സെക്ഷൻ 152 പ്രകാരം ഇത്തരം വിഷയങ്ങളിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് , ഒരു മാധ്യമ സ്ഥാപനം പ്രസിദ്ധീകരിച്ച ലേഖനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി . ലേഖനങ്ങൾ എഴുതിയതിന്റെ പേരിൽ അല്ലെങ്കിൽ വീഡിയോകൾ തയ്യാറാക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.
കോടതി മാധ്യമപ്രവർത്തകരെ പ്രത്യേക വിഭാഗമായി കാണുന്നില്ല. എന്നാലും ഒരു ലേഖനം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുണ്ടോ എന്നുള്ള ചോദ്യവും ഉന്നയിച്ചു. ഇതൊരു ലേഖനമാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതുപോലെ കാണാൻ ആവില്ല . രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേസുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിർവചിക്കാൻ കഴിയൂ എന്നും ബെഞ്ച് നിരീക്ഷിച്ചു.
രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പകേട് മൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമാകുന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചു നൽകിയ വാർത്തയക്കെതിരെയാണ് അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്തോനേഷ്യൻ സർവകലാശാല സംഘടിപ്പിച്ച സെമിനാറിന്റെ വസ്തുതാപരമായ റിപ്പോർട്ടും ഇൻഡോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉൾപ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും മാത്രമാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയതെന്നും മറ്റ് മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും തങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു .