ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം; 50 മരണം, 200 പേരെ കാണാതായി
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
കിഷ്ത്വാറിലെ ഹിമാലയൻ ദേവാലയമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റിൽ നിന്നും തീർത്ഥാടകരെ ഒഴിപ്പിക്കുകയാണ്. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ സ്ഥിരീകരിച്ചു.
മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിന്റെ വ്യാപ്‌തി വെളിവാക്കുന്ന ദൃശ്യങ്ങളും മേഖലയിൽ നിന്നും വന്നിട്ടുണ്ട്. മിന്നൽ പ്രളയം പോലെയുള്ള സാഹചര്യങ്ങൾക്ക് സാധ്യത ഉള്ളതിനാൽ തന്നെ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങണമെന്ന് അധികാരികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്. നിലവിൽ മേഖല ഒന്നാകെ ഒറ്റപ്പെട്ട നിലയിലാണ്.
മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹനയോഗ്യമായ ഗ്രാമവുമാണ് മേഘവിസ്‌ഫോടനം ഉണ്ടായിരിക്കുന്ന ചഷോതി. വെള്ളപ്പൊക്കത്തെത്തുടർന്ന് വാർഷിക യാത്ര താൽക്കാലികമായി നിർത്തിവച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
‘മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ കിഷ്ത്വാറിലെ ചഷോട്ടി പ്രദേശത്ത് ഒരു പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്’; ഡെപ്യൂട്ടി കമ്മീഷണർ കിഷ്ത്വാർ പങ്കജ് ശർമ്മ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നീണ്ട നിര തന്നെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
ഉധംപൂർ ബേസിൽ നിന്ന് മേഘവിസ്ഫോടന ബാധിത പ്രദേശത്തേക്ക് ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച 180 അംഗങ്ങളെ എൻഡിആർഎഫ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തെ ക്കുറിച്ച് എംഎൽഎ സുനിൽ കുമാർ ശർമ്മയുമായി സംസാരിച്ചതായി ജമ്മു കശ്‌മീർ ഉദംപൂരിൽ നിന്നുള്ള എംപിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
മേഘവിസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ജമ്മു കശ്‌മീർ ഗവർണർ മനോജ് സിൻഹ പറഞ്ഞു. ‘ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു’ എന്നായിരുന്നു മനോജ് സിൻഹ ദുരന്തത്തിന് പിന്നാലെ അറിയിച്ചത്.
രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സിവിൽ, പോലീസ്, ആർമി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.