ഒരു കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ; ഓണക്കിറ്റ് 26- മുതൽ
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം നാലാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര ഒരുകിലോ, വെളിച്ചെണ്ണ അരലിറ്റര്‍, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയര്‍ പരിപ്പ് 250 ഗ്രാം, വന്‍പയര്‍ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എം എല്‍, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാര്‍ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരുകിലോ എന്നിവയാണ് കിറ്റിലെ ഭക്ഷ്യ വസ്തുക്കള്‍.
സസ്ഥാനത്തെ ഓണച്ചന്തകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും. വെളിച്ചെണ്ണ വില കുറക്കാനുള്ള തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 25 മുതല്‍ വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ.
ഓണത്തോടനുബന്ധിച്ച് വിപണി ഇടപെടലിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ അരിയും വെളിച്ചണ്ണയും ലഭ്യമാക്കാനാണ് സപ്ലൈകോ തീരുമാനം. 25 രൂപ നിരക്കില്‍ ഒരു റേഷന്‍ കാര്‍ഡിന് 20 കിലോയും കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണയും സപ്ലൈകോ വഴി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്സിഡി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം 32 ലക്ഷം പേരെത്തി 168 കോടി രൂപയുടെ ഉത്പന്നങ്ങളാണ് സപ്ലൈകോയില്‍ നിന്ന് വാങ്ങിയത്. ഈ മാസം ഇന്നലെ വരെ 21 ലക്ഷം കുടുംബങ്ങള്‍ സപ്ലൈകോയില്‍ നിന്ന് പര്‍ച്ചേയ്സ് നടത്തിയിട്ടുണ്ട്. ഇതുവഴി 200 കോടി രൂപയുടെ ഉത്പന്നങ്ങളുടെ വില്‍പനയാണ് നടന്നത്.
പുതിയതായി പുറത്തിറക്കിയ സാധങ്ങള്‍ ഓണം പ്രമാണിച്ച് വലിയ വിലക്കുറവില്‍ ലഭിക്കും. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് എന്നീ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടും. അടുത്ത മാസത്തെ സബ്സിഡി ഉത്പന്നങ്ങള്‍ ഈ മാസം 25 മുതല്‍ വില്‍പന തുടങ്ങും. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചുകൊണ്ടു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണ്. 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാടന്‍ മട്ട വടി, ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ, പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കിയ ശബരി ഉത്പന്നങ്ങള്‍. പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്നുള്ള പച്ചരിയില്‍ നിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയര്‍ന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലക്കാണ് ലഭ്യമാക്കുന്നത്. പായസം മിക്സ് മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.