വിഘ്നങ്ങളൊഴിയട്ടെ…. ഇന്ന് വിനായക ചതുർഥി
ഹൈന്ദവ വിശ്വാസ പ്രകാരം സാംസ്‌കാരികവും ആത്മീയപരവുമായി ഏറെ പ്രാധാന്യമുള്ള ആഘോഷ ചടങ്ങിലൊന്നാണ് വിനായക ചതുര്‍ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്.
ഗണപതി ഭഗവാന്റെ ജന്മദിനമായിട്ടാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. രാജ്യമെമ്പാടും ഭക്തി നിര്‍ഭരമായ ഈ ആഘോഷം ഗംഭീരമായാണ് നടത്തുന്നത്. ഗണപതി ഭഗവാന്‍ വിഘ്നേശ്വരന്‍, വിനായകന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ നീക്കുന്ന ദൈവമായാണ് ഗണപതിയെ ഭക്തര്‍ കാണുന്നത്. വിനായക ചതുര്‍ഥി ദിവസം ഗണപതിയെ പ്രീതിപ്പെടുത്തുന്നത് എല്ലാ തടസങ്ങളും നീങ്ങാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
ഈ ദിവസം വിശ്വാസികള്‍ ഗണപതി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും പൂജകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് ഈ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. ലഡ്ഡു, മോദകം പോലുള്ള മധുരപലഹാരങ്ങള്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍, ഭജനകള്‍, ഘോഷയാത്രകള്‍ എന്നിവയും വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. രാജ്യത്ത് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ഥി.
ഈ ദിവസം ഗണപതി ഭഗവാന്റെ മണ്ണുകൊണ്ടുള്ള പ്രതിമകള്‍ വീടുകളിലും പൊതുഇടങ്ങളിലും സ്ഥാപിക്കാറുണ്ട്. തുടര്‍ന്ന് ചതുര്‍ഥി ദിവസത്തിന് ശേഷം 10 ദിവസം വരെ ഈ വിഗ്രഹങ്ങളെ പൂജിക്കുകയും പിന്നീട് ജലത്തില്‍ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു. ഈ ദിവസം വിദ്യാരംഭത്തിനും പുതിയ സംരംഭങ്ങള്‍ക്കും വളരെ ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ഥിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് പലയിടത്തുമുള്ളത്.
വിനായക ചതുര്‍ഥി ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള വഴിപാടുകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും അകറ്റാന്‍ വിഘ്നേശ്വരന് കഴിയും എന്ന് വിശ്വസിക്കുന്നതിനാല്‍ ഹൈന്ദവ ആരാധനയില്‍ ഏറെ പ്രാധാന്യമുള്ള ദിനങ്ങളിലൊന്ന് കൂടിയാണിത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ആദ്യമൊക്കെ വിനായക ചതുര്‍ഥി പ്രാധാന്യത്തോടെ ആഘോഷിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വലിയ പ്രധാന്യത്തോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ അന്നേദിവസം ഗജപൂജ നടത്താറുണ്ട്. ഈ ദിവസം ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്.