മറുനാടൻ ഷാജനെതിരെ വധശ്രമം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോം ഇന്ത്യ
കൊച്ചി: മറുനാടൻ മലയാളി എഡിറ്ററും മാധ്യമപ്രവർത്തകനുമായ ഷാജൻ സ്കറിയക്ക് എതിരായ ആക്രമണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ. കോം ഇന്ത്യ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഷാജൻ സ്കറിയ. അദ്ദേഹത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഇളവാക്കുന്നതാണെന്നും മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും കോം ഇന്ത്യ അറിയിച്ചു.
സംഘടനയുടെ പ്രസിഡന്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെകെ ശ്രീജിത്തുമാണ് പ്രസ്താവന പുറത്തിറക്കിയത്. രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമായി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമനത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
ഇടുക്കിയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം ഉണ്ടായത്. ഷാജൻ സ്കറിയയുടെ വാഹനം അക്രമികൾ ഇടിച്ചിടുകയായിരുന്നു. ഈ വാഹനം ഇടിച്ചപ്പോൾ ഷാജന്റെ മുഖം സ്റ്റിയറിംഗിൽ വന്നിടിച്ചു. അങ്ങനെ മുഖത്ത് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ചായിരുന്നു സംഭവം നടന്നത്.
പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഷാജനെതിരായ ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
ആക്രമണത്തിന് പിന്നിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസ് തീരുമാനം.