|

എന്താണ് ആഗോള അയ്യപ്പ സംഗമം,ആരാണ് നടത്തുന്നത് , കണക്ക് കാണിക്കണമെന്നും ഹൈക്കോടതി

Spread the News

ആഗോള അയ്യപ്പ സംഗമത്തില്‍ സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും  ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും  കോടതി ചോദിച്ചു.

ഇതിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്‍കി. ദേവസ്വം ബോർഡിന്‍റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ  ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരിപാടി നടത്തുന്നത് മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും  പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും  കോടതി ചോദിച്ചു.

വിഷയത്തിൽ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ആഗോള അയ്യപ്പസംഗമം ഒരുങ്ങുന്നത്. പ്രളയത്തെത്തുടര്‍ന്ന് 2018-ല്‍ മുടങ്ങിയ പമ്പാസംഗമം ഇക്കൊല്ലം പുനരാരംഭിക്കാനും ഇതോടൊപ്പം ആലോചനയുണ്ട്. ഇത്തരമൊരു സംഗമം നടത്തുന്നത് ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതകള്‍ ലോകമെമ്പാടും അറിയിക്കുന്നതിന് സഹായകമാകുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ശബരിമലയിലെ വികസനത്തില്‍ ഈ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

പമ്പാസംഗമം ഈ തീര്‍ഥാടനകാലത്തുതന്നെ നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ പദ്ധതി. അടുത്ത ദിവസങ്ങളില്‍ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. ആഗോള ഭക്തസംഗമം ഈ തീര്‍ഥാടനകാലത്ത് സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയുണ്ട്. ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ പരിപാടി സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ദേവസ്വം ബോര്‍ഡ്.

രാമന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്താണ് പമ്പാസംഗമം എന്ന ആധ്യാത്മിക സാംസ്‌കാരിക സംഗമം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഹാസമ്മേളനമായി ഇത് നടന്നുവരികയായിരുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ആധ്യാത്മിക, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്. എന്നാല്‍, 2018-ല്‍ പ്രളയകാലത്ത് മുടങ്ങി. കോവിഡ് മഹാമാരിയടക്കമുള്ള പ്രശ്‌നങ്ങള്‍കാരണം പിന്നീട് തുടങ്ങാനുമായില്ല.

ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *