ദക്ഷിണേന്ത്യയിൽ കളം പിടിക്കാനുള്ള തന്ത്രത്തിന് മറുപണിയുമായി ഇന്ത്യാ സഖ്യം
ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ കളം തൊടാനുള്ള ചവിട്ടുപടിയായി ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തിയ എൻ.ഡിഎ സഖ്യത്തിന് മറുപണിയുമായി ഇന്ത്യാ സഖ്യം. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി. സെപ്റ്റംബർ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായ സി പി രാധാകൃഷ്ണനെ ബി സുദർശൻ റെഡ്ഡി നേരിടും. ജഗദീപ് ധന്‍കർ അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
1946 ജൂലൈ 8-ന് ഇന്നത്തെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം താലൂക്കിലെ അകുല മൈലാരം എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ബി സുദർശൻ റെഡ്ഡി ജനിക്കുന്നത്. 1971-ൽ ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി. പിന്നാലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ കേസുകൾ കൈകാര്യം ചെയ്ത അദ്ദേഹം 1988-90 കാലഘട്ടത്തിൽ സർക്കാർ പ്ലീഡറായും 1990-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായും ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ ലീഗൽ അഡ്വൈസറായും പ്രവർത്തിച്ചു.1995-ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയാകുന്നത്. 2005-ൽ ഗുവാഹതി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2007-ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011-ൽ വിരമിച്ചു. 2013 മാർച്ചിൽ ഗോവയുടെ ആദ്യ ലോകായുക്തയായി നിയമിതനായെങ്കിലും, വ്യക്തിപരമായ കാരണങ്ങളാൽ സെപ്റ്റംബറിൽ രാജിവച്ചു.
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ജസ്റ്റിസ് റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഏകകണ്ഠമായി അംഗീകരിച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരും പുരോഗമന ചിന്താഗതിക്കാരുമായ ന്യായാധിപന്മാരിൽ ഒരാളായിരുന്നു ജസ്റ്റിസ് റെഡ്ഡിയെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.
“സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെ സ്ഥിരവും നിർഭയവുമായ വക്താവാണ് അദ്ദേഹം. ദരിദ്രർക്ക് വേണ്ടി നിലകൊള്ളുകയും ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കുകയും ചെയ്ത വ്യക്തിയാണ്,” ഖാർഗെ പറഞ്ഞു.
റെഡ്ഡിക്ക് ഭരണപക്ഷത്ത് നിന്നടക്കം വോട്ട് പിടിക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും പ്രതിപക്ഷ നേതാക്കള്‍ പങ്കുവെക്കുന്നു. റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതോടെ ടിഡിപി, ബിആർഎസ് തുടങ്ങിയ തെലുങ്ക് പാർട്ടികള്‍ എന്ത് നിലപാട് എടുക്കുമെന്ന ചർച്ചകളും സജീവമാണ്. ഇതേ പ്രശ്നം ഇന്ത്യാ സഖ്യത്തില്‍ ഡി എം കെയ്ക്കുമുണ്ട്. എന്‍ഡിഎ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ നേതാവാണ്. എന്നാല്‍ എല്ലാ പാർട്ടികളും വ്യക്തി അധിഷ്ഠിതം എന്നതിനേക്കാള്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.