അടൂരിനെ അപലപിച്ചും പുഷ്പവതിയെ അഭിനന്ദിച്ചും കെ.സി വേണുഗോപാൽ
അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും ഉണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ‘കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണ്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനിൽ നിന്നുണ്ടാകുമ്പോൾ, കടുത്ത ഭാഷയിൽത്തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്.’ കെസി വേണുഗോപാല്‍ പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പരിശ്രമിക്കേണ്ടുന്ന, അതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കേണ്ടുന്ന അദ്ദേഹത്തെപ്പോലുള്ളവർ തികച്ചും ഉത്തവാദിത്ത രഹിതമായി സംസാരിക്കുന്നത്, അരികുവത്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡൽ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുക.
പിന്നോക്ക വിഭാഗത്തിൽ നിന്നും സ്ത്രീ സമൂഹത്തിൽ നിന്നും വരുന്നവർ മാത്രം പരിശീലനത്തിന് വിധേയരാകണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ കണ്ണാടിയുടെ പ്രശ്നമാകാം. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആ പരിശീലനത്തിന്റെ ആവശ്യമില്ലാത്തത് സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വിവേചനത്തിന്റെ പരിണിതഫലമാണ്. ഇപ്പോഴും ആ ചിന്ത തന്നെയാണോ താൻ തുടരുന്നതെന്ന് സിനിമാ രംഗത്തെ ഗുരുസ്ഥാനീയനായി പലരും കാണുന്ന അടൂർ ഗോപാലകൃഷ്ണൻ സ്വയം പരിശോധിക്കണം. സ്വയം തിരുത്തണം. ഭാസ്കര പട്ടേലർ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം.
ഒപ്പം, അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തോട് അതേ സദസ്സിൽ വെച്ച് ത്തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ ഗായിക പുഷ്പവതി അഭിനന്ദനമർഹിക്കുന്നു. തിരുത്തപ്പെടേണ്ടത് തിരുത്തിത്തന്നെ പോകുമ്പോഴാണ് കേരളം പ്രബുദ്ധ കേരളമായി നിലകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.