അരിസോണയിൽ വിമാനം തകർന്ന് നാല് മരണം
ഫീനിക്സ്: അരിസോണയിൽ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനം തകർന്ന് നാല് പേർ മരിച്ചു. ചിൻലെ മുനിസിപ്പൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. ഇരട്ട പ്രൊപ്പല്ലറുള്ള ബീച്ച്ക്രാഫ്റ്റ് 300 വിമാനമാണ് തകർന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാൻഡിങ്ങിനായി അടുക്കുന്നതിനിടെ കിഴക്കൻ മേഖലയിൽ വെച്ച് വിമാനം തകർന്നു വീഴുകയായിരുന്നു.
വിമാനാപകടത്തിൽ മരണപ്പെട്ടവരെല്ലാം മെഡിക്കൽ ജീവനക്കാരാണ്. രോഗിയെ കൊണ്ടുവരാനായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു സംഘം എന്നാണ് പ്രാഥമിക വിവരം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) ലോക്കൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൽബുക്കർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ഐ ഏവിയേഷനാണ് വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത്. ചിൻലെ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് വിമാനം തകർന്നത്. അപകടവിവരം സ്ഥിരീകരിച്ച നവാജോ നേഷൻ പ്രസിഡൻ്റ് ബൂ ന്യ്ഗ്രെൻ അപകടം അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന് സോഷ്യൽ മീഡിയായ എക്സിൽ കുറിച്ചു.
ഇവർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. അവരുടെ നഷ്ടം നവാജോ നേഷന് വലിയ ദുഃഖമുണ്ടാക്കുന്നു. അവരുടെ സേവനത്തെയും, ത്യാഗത്തെയും, സമൂഹത്തോടുള്ള സ്നേഹത്തെയും ഞങ്ങൾ ആദരിക്കുന്നു. നവാജോ നേഷൻ്റെ പേരിൽ, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും, സഹപ്രവർത്തകർക്കും, അനുശോചനം അറിയിക്കുന്നു.’ ന്യ്ഗ്രെൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
അപകടത്തിൻ്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മരണപ്പെട്ടവരുടെ പേരുവിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇവർ അരിസോണയിലെ ആളുകളല്ലെന്നും അധികൃതർ പറഞ്ഞു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു.
പോലീസ് റിപ്പോർട്ടനുസരിച്ച്, അന്വേഷണം നടക്കുന്നതിനാൽ എയർപോർട്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. വിമാന അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ എയർപോർട്ടിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞിരിക്കുകയാണ്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘എന്തോ കുഴപ്പം സംഭവിച്ചു’ എന്ന് പോലീസ് പറയുന്നു.