മിഥുന്റെ മരണം: സ്കൂൾ മാനേജ്മെന്റിനെ പിരിച്ചു വിട്ടു; സർക്കാർ ഏറ്റെടുത്തു
എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ
തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ മാനേജ്മെന്‍റിനെ പിരിച്ച് വിട്ട് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കായിരിക്കും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍ക്കാലിക ചുമതല.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നിർമ്മിച്ചത്. എന്നാൽ പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്കൂൾ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്.