ഇളക്കിയെടുത്ത സ്വർണ പാളികൾ ഉടൻ തിരികെയെത്തിക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതില് ഹൈക്കോടതിയ്ക്ക് അതൃപ്തി. അനുമതിയില്ലാതെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തത് അനുചിതമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികള്‍ക്കും മുന്‍പായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണം എന്നാണ് നിര്‍ദേശം.
ഇത് പാലിക്കാതെയുള്ള നടപടിയില്‍ ആണ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ജസ്റ്റിസ് ആര്. ജയകൃഷ്ണന് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനം. ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങുന്നതിന് മതിയായ സമയമുണ്ടായിരുന്നു എന്നിരിക്കെ അനുമതി വാങ്ങാതെ ഇപ്രകാരം ചെയ്തത് ശരിയായില്ല എന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത ദിവസം ദേവസ്വം ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതേസമയം ശബരിമല തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് സ്വര്‍ണ പാളികള്‍ കൊണ്ടുപോയത് എന്നാണ് ദേവസ്വം വിശദീകരണം. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ശേഷമായിരുന്നു പാളികള്‍ ഇളക്കിയത്.
ഇവ നിര്‍മിച്ച് സമര്‍പ്പിച്ച സ്ഥാപനത്തിലേക്ക് തന്നെയാണ് കൊണ്ടുപോയത് എന്നും തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സുരക്ഷിതവാഹനത്തിലാണ് പാളികള്‍ കൊണ്ടുപോയത് എന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 19-ന് അറ്റകുറ്റപ്പണികള്‍ക്കുശേഷം സ്വര്‍ണപാളികള്‍ തിരികെ എത്തിക്കും.
അതേസമയം ശബരിമല ശ്രീകോവില്‍ അടക്കമുള്ള പ്രധാന ഇടങ്ങളിലെ അറ്റകുറ്റപ്പണി സന്നിധാനത്ത് വെച്ച് നടത്തുന്നതിന് തടസങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. എന്നാല്‍ വലിയ ചെലവുള്ളവയാണെങ്കില്‍ ഹൈക്കോടതിയെ അറിയിക്കണം എന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിച്ചില്ലെന്നാണ് കോടതി പറയുന്നത്. ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങള് കരിങ്കല്ല് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
1998-ല്‍ ആണ് വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ മേല്‍ക്കൂരയും വശങ്ങളും സ്വര്‍ണം പൂശിയത്. അന്ന് ദ്വാരപാലകന്മാരുടെ ശില്പങ്ങളില് സ്വര്‍ണം പൂശിയിരുന്നില്ല. പിന്നീടാണ് ചെന്നൈയിലെ സ്ഥാപനം ഇവ വഴിപാടായി സ്വര്‍ണം പൂശിയത്. ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്കിനിടെ ഭക്തര്‍ ഭണ്ഡാരത്തിലേക്ക് എറിയുന്ന നാണയങ്ങള്‍ ദ്വാരപാലകശില്പങ്ങളില് വീഴാറുണ്ട്.
അതുമൂലം പാളികള്‍ പലയിടത്തും ചുളുങ്ങുകയും ചില ഭാഗം പൊട്ടുകയും സ്വര്‍ണത്തിന്റെ നിറം മങ്ങുകയും ചെയ്തിട്ടുണ്ട്. ദ്വാരപാലകരുടെയും സോപാനപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് 2023-ല്‍ താന്ത്രിക നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാതിലുകള്‍ പണിതു. ദ്വാരപാലകപാളികളിലെ നിറംമങ്ങലും ചുളിവും മാറ്റാനാണ് ചെന്നൈയ്ക്ക് കൊണ്ടുപോയത്.