കന്യാസ്ത്രീകൾക്ക് ജാമ്യം; രാജ്യം വിടരുതെന്ന് കോടതി
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്സിലായിരുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ് പൂർ പ്രത്യേക എൻഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് തന്നെ ജയിൽ മോചിതരാകുമെന്നാണ് പ്രതീക്ഷ.
കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് പുറമേ മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും വേണം. രാജ്യം വിടുന്നതിൽ നിന്നും എൻഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.
കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെത്തുടർന്ന്, പാർലമെന്റ് അംഗം ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ കുറ്റാരോപിതരായ കന്യാസ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ജാമ്യം ലഭിച്ചതിൽ കന്യാസ്ത്രീകളുടെ കുടുംബവും സന്തോഷം പ്രകടിപ്പിച്ചു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു
കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാരും എം എൽ എമാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഛത്തീസ്ഗഢിൽ തുടർന്നിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളും ഛത്തീസ്ഗഢിൽ എത്തിയിരുന്നു.
പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. ഒരു പ്രാദേശിക കോൺവെന്റിൽ ജോലിക്ക് വരുന്ന സ്ത്രീകളെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതായി പറയപ്പെടുന്ന ഇരുവരെയും ഒരു ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെ ആളോടൊപ്പം അറസ്റ്റ് ചെയ്തു. നാരായൺപൂരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും കടത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.