മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഇന്ന് കല്ലിടൽ
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സ്വന്തമായൊരു വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിലാണ് വീട് നിർമ്മാണം. “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിന് പിന്നാലെ എച്ച്.എമ്മിനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്‍റിനെ പിരിച്ചു വിട്ടിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറെ കെഎസ്ഇബിയും സസ്പെൻഡ് ചെയ്തിരുന്നു. സാമ്പത്തിക സഹായതിതനൊപ്പം മിഥുന്റെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് സ്കൂളിൽ ജോലിയടക്കം മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. കല്ലട വിളന്തറയിൽ മിഥുന്റെ നിലവിലെ പഴയ വീടുള്ള ഭൂമിയിലായാണ് പുതിയ വീടൊരുങ്ങുക.