രണ്ട് വർഷത്തെ പ്രണയം, രണ്ട് മാസത്തെ ജീവിതം, ദമ്പതികൾ ജീവനൊടുക്കി
മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വീട്ടിനുള്ളിലെ സോഫയില്‍ മരിച്ചു കിടക്കുന്ന നിലയിലും അമൃതയെ കയറില്‍ തൂങ്ങി നില്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. രണ്ടാളുടെയും കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുകള്‍ ഉണ്ട്.രാജേഷ് വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ രാജേഷ് തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോലീസ് പറഞ്ഞു. രാജേഷ് മരിച്ച് മൂന്ന് മണിക്കൂര്‍ വ്യത്യാസത്തിലാണ് അമ്യത മരിച്ചത്.
മൂന്ന് ദിവസമായി അമൃത അരീക്കോടുള്ള ബന്ധു വീട്ടിലായിരുന്നു. ബന്ധുവിന് രോഗമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പോയതായിരുന്നു. ശനിയാഴ്ച രാവിലെയാണ് അമ്യത വീട്ടിലെത്തിയത്. രാജേഷ് തൂങ്ങിയ നിലയില്‍ കണ്ടതോടെ അതേ കയറില്‍ തന്നെ അമൃതയും ജീവന് ഒടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ട രാജേഷിനെ അമ്മയാണ് എടുത്ത് സോഫയില്‍ കിടത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ള മാതാവിന് മകന് മരിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. രാജേഷും അമൃതയും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവത്രെ. രാജേഷ് വീട്ടില്‍ വച്ചുതന്നെ മരിച്ചിരുന്നു. അമൃതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജേഷ്, ഭാര്യ, അമ്മ എന്നിവര്‍ ഒരുമിച്ചായിരുന്നുവത്രെ താമസം. രാജേഷിന്റെ പിതാവ്: നടരാജന്. മാതാവ്: സത്യഭാമ. രണ്ട് സഹോദരിമാരുണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ കുറുങ്കുളം എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമ്യത. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം കൃത്യമായി പറയാന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.