|

ഓണപ്പൊട്ടനെ വരവേൽക്കാൻ വടക്കേ മലബാർ കാത്തിരിക്കുന്നു

Spread the News

ഓണം മലയാളികളുടെ ദേശീയ ഉത്സവം ആണെങ്കിലും ഓരോ പ്രദേശത്തിനും അനുസരിച്ച് വ്യത്യസ്തമായ പലതരം ആചാരങ്ങളും അനുഷ്ഠാന രീതികളും നിലനില്‍ക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് വടക്കേ മലബാറില്‍ നിലനില്‍ക്കുന്ന ഓണപൊട്ടന്‍ വരവ്. യഥാർത്ഥത്തില്‍ ഗ്രാമീണ പ്രദേശങ്ങളിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഓണപൊട്ടന്മാർ പ്രത്യക്ഷപ്പെടുന്നത്.

വടക്കേ മലബാറില്‍ എന്ന് പറയുമ്പോള്‍ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഓണപ്പൊട്ടന്മാർ ഇന്നും സജീവമായി നിലനില്‍ക്കുന്നത്. പാതാളത്തിൽ നിന്ന് ഒരു വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്ന മഹാബലിയുടെ പ്രതിരൂപമായാണ് ഓണപ്പൊട്ടനേയും കാണുന്നത്. മഹാബലിയെ പോലെ തന്നെ ഓണപ്പൊട്ടനും വീടുകളിലെത്തി പ്രജകളുടെ ക്ഷേമം അന്വേഷിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യുന്നു.

പ്രാചീനകാലത്ത്, മലയ സമുദായക്കാർക്ക് രാജാക്കന്മാർ ഈ വേഷം കെട്ടാനുള്ള അവകാശം നൽകിയിരുന്നു. ഇന്ന് ഈ വിഭാഗത്തിനൊപ്പം മറ്റ് ചിലരും ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നുണ്ട്. കണ്ണൂരിൽ ‘ഓണവേദൻ’ എന്നും കോഴിക്കോടിൽ ‘ഓണേശ്വരൻ’ അല്ലെങ്കിൽ ‘ഓണപ്പൊട്ടൻ’ എന്നും ഇത് അറിയപ്പെടുന്നു. തെയ്യരൂപമാണെങ്കിലും സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓണപ്പൊട്ടൻ സംസാരിക്കാറില്ല – ഇതാണ് ‘പൊട്ടൻ’ (മൂകൻ) എന്ന പേരിന് കാരണം.

ദാരിദ്ര്യം നിറഞ്ഞ പഴയകാലത്ത്, ഓണപ്പൊട്ടന്റെ വരവ് ഗ്രാമീണർക്ക് ഒരു നിറമുള്ള ഓർമയായിരുന്നു. കാരണം അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. ഉത്രാടം നാളിലാണ് സാധാരണയായി ഓണപ്പൊട്ടന്റെ വരവ്. നാല്പത്തിയൊന്ന് ദിവസത്തെ ചിട്ടയായ വ്രതത്തിന് ശേഷം, ഉത്രാടം നാളിൽ പുലർച്ചെ കുളിച്ച് പിതൃക്കൾക്ക് കലശം സമർപ്പിച്ച് പൂജ നടത്തിയാണ് ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നത്. നേരം വെളുത്താല്‍, ആറുമണിയോടെ വീട്ടിലുള്ളവർക്ക് അനുഗ്രഹം നൽകി, മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാർഥനകളുമായി ഓണപ്പൊട്ടൻ യാത്ര തിരിക്കും.

ഒരിടത്തും നിൽക്കാതെ, ഗ്രാമീണ വഴികളിലൂടെ ഓടുകയും താളം ചവിട്ടുകയും ചെയ്തുകൊണ്ടാണ് ഓണപ്പൊട്ടന്റെ സഞ്ചാരം. ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല എന്നതും ഒരു പ്രത്യേക ചിട്ടയാണ്. മണി കിലുക്കി, ഓണപ്പൊട്ടന്‍ സ്വയം വരവ് അറിയിക്കുന്നു. വൈകിട്ട് ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തും വരെ ആരോടും മിണ്ടാതിരിക്കുക എന്നതാണ് ആചാരം.

ചെണ്ടയും ഇലത്താളവും വായിക്കുന്ന രണ്ട് കലാകാരന്മാർ അകമ്പടിയായും ഓണപ്പൊട്ടനോടൊപ്പം ഉണ്ടാകും. ഓണപ്പൊട്ടന്മാർക്ക് വീട്ടുകാർ ദക്ഷിണയായി അരി, പണം, ഓണക്കോടി, ചിലപ്പോൾ ഭക്ഷണം എന്നിവ നൽകുന്നു. അരി നിറച്ച നാഴിയിൽ നിന്ന് അല്പം അരിയെടുത്ത് പൂവ് ചേർത്ത് തിരികെ നൽകുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്.

മുഖത്ത് മണിയോലയും ചായില്യവും ചേർത്തുള്ള എഴുത്ത്, തെച്ചിപ്പൂവിനാൽ അലങ്കരിച്ച പൊക്കമുള്ള കിരീടം, ചിത്രത്തുന്നൽ ഉള്ള ചുവന്ന പട്ട് ഉടുക്ക്, തോളിൽ സഞ്ചി, കൈയ്യിൽ ചെറിയ ഓലക്കുട (കുരുത്തോലക്കുട) എന്നിവയാണ് ഓണപ്പൊട്ടന്റെ വേഷത്തിലെ പ്രധാനം. കൈതനാരുകൊണ്ടുള്ള തലമുടി, കൈവളകൾ, ചൂഡകവും ഹസ്തകടവും ചേർന്ന ആഭരണങ്ങൾ എന്നിവയും ഉണ്ടാകും. പ്രത്യേകിച്ച്, കമുകിൻ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ചുണ്ടിന് മുകളിൽ കെട്ടുന്നത് മൗനത്തിന്റെ പ്രതീകമാണ്.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *