സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസ്: കുറ്റവാളികൾ കീഴടങ്ങി , ജയിലിലായി
കണ്ണൂര്‍: രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്റെ കാല്‍ വെട്ടി മാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തലശേരി കോടതിയില്‍ കീഴടങ്ങി. ഇവരെ നടപടിക്രമങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 12 പ്രതികളില്‍ എട്ട് പേരെയാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് കീഴടങ്ങേണ്ടി വന്നത്.
1994 ജനുവരി 25ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന കാലമായിരുന്നു ഇത്. സദാനന്ദന്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായികുന്നു. സദാനന്ദന്‍ ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം എസ്എഫ്‌ഐ നേതാവ് കെ.വി. സുധീഷിനെ കൊലപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.
മുന്‍ മന്ത്രി കെകെ ശൈലജ പ്രതികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റു സിപിഎം നേതാക്കള്‍ക്കൊപ്പം ശൈലജ എംഎല്‍എ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു കീഴടങ്ങുന്നതിന് മുമ്പ് പ്രതികള്‍ക്ക് യാത്ര അയപ്പ് നല്‍കിയത്. ഇതിനെതിരെ സദാനന്ദന്‍ എംപി തന്നെ രംഗത്തുവരികയും ചെയ്തു.