|

ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പേറ്,അപലപിച്ച് പ്രധാനമന്ത്രി

Spread the News

ന്യൂഡൽഹി: സുപ്രീം കോടതിക്കുള്ളിൽ വെച്ച് ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രവൃത്തിയെ അപലപനീയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയെന്നും എക്‌സിലൂടെ പങ്കുവച്ച പോസ്‌റ്റിൽ കൂട്ടിച്ചേർത്തു. ചീഫ് ജസ്‌റ്റിസിനോട് സംസാരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.

സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും, നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള ഭീഷണികൾ, അനാദരവ്, തടസ്സപ്പെടുത്തൽ എന്നിവയ്ക്കെതിരെ രാജ്യം ചീഫ് ജസ്‌റ്റിസ് ഗവായിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിട്ടും അദ്ദേഹം കാണിച്ച ശാന്തവും സംയമനം പാലിച്ചതുമായ പ്രതികരണത്തെ മോദി പ്രശംസിക്കുകയും ചെയ്‌തു.

ചീഫ് ജസ്‌റ്റിസിന്റെ പെരുമാറ്റം നീതി, സത്യസന്ധത, ഭരണഘടനയോടുള്ള അർപ്പണബോധം എന്നീ മൂല്യങ്ങളെ പ്രതിഫലിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ആക്രമണത്തെ പെട്ടെന്ന് തന്നെ അപലപിച്ചതിലൂടെ, ഭരണഘടനാ സ്ഥാപനങ്ങൾക്കും അധികാരികൾക്കും നേരെയുള്ള ഏത് ഭീഷണികളെയും സർക്കാർ എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

മാത്രമല്ല നീതിന്യായ വ്യവസ്ഥയ്ക്കുള്ള സർക്കാരിന്റെ പിന്തുണയും അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തിരക്കേറിയ കോടതി മുറിയിൽ വച്ച് സനാതന ധർമ്മം എന്ന് മുദ്രാവാക്യം വിളിച്ച് ഒരു അഭിഭാഷകൻ ചീഫ് ജസ്‌റ്റിസ് ഗവായിക്ക് നേരെ ഷൂ എറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ ഇടപെട്ട് ആ വ്യക്തിയെ തടയുകയും കൂടുതൽ അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്‌തു. പിന്നാലെ ഈ പ്രവൃത്തിയെ രാഷ്ട്രീയ മേഖലയിലെയും നിയമമേഖലയിലെയും ബാർ അസോസിയേഷനുകളിലും പ്രമുഖ വ്യക്തികളും വ്യാപകമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഈ ആക്രമണത്തെ തള്ളിപ്പറയുകയും ചെയ്‌തു.

ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ വന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന ദേശീയ രോഷം മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയുടെയും നിയമവാഴ്‌ചയുടെയും സംരക്ഷകരായ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയും അടിവരയിടുന്നതാണ്. ന്യായാധിപൻമാരുടെ സുരക്ഷയെ കുറിച്ച് ഉൾപ്പെടെ ചർച്ചകൾ നടത്താൻ സംഭവം വഴിമരുന്നിട്ടു.

സംഭവത്തിൽ ബിആർ ഗവായിയുടെ പ്രതികരണവും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അനിഷ്‌ട സംഭവം ഉണ്ടായിട്ടും ചീഫ് ജസ്‌റ്റിസ് സംയമനം പാലിച്ചു, കോടതിമുറിയിൽ ഉണ്ടായിരുന്ന അഭിഭാഷകരോട് അവരുടെ വാദങ്ങൾ തുടരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഇതെല്ലാം കണ്ട് ശ്രദ്ധ തിരിക്കരുത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല’ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൽ വിഷ്‌ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്‌റ്റിസ് നടത്തിയ പരാമർശങ്ങളിൽ പ്രതി അതൃപ്‌തനായിരുന്നുവെന്നാണ് വിവരം. ഇതാണ് എഴുപത്തിയൊന്നുകാരനായ അഭിഭാഷകൻ രാകേഷ് കിഷോറിനെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്നാണ് സൂചന.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *