അടുത്ത തെരെഞ്ഞടുപ്പിൽ DMK-യോട് നേരിട്ട് മത്സരിക്കുമെന്ന് വിജയ്
മധുര: പതിനായിരങ്ങള്‍ പങ്കെടുത്ത തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ മധുര സമ്മേളനം അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കലായി. രാഷ്ട്രീയ-ആദര്‍ശ ശത്രുക്കളെ വിശദീകരിച്ച് വിജയ് നടത്തിയ പ്രസംഗത്തില്‍, വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും ടിവികെയും തമ്മില്‍ നേരിട്ടുള്ള മല്‍സരം നടക്കുമെന്നും പ്രഖ്യാപിച്ചു. ഇനി തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപക യാത്രയ്ക്ക് ഒരുങ്ങുകയാണ് വിജയ്.
അനുയായികളുടെ കൈയ്യടി നേടിയായിരുന്നു വിജയുടെ ഓരോ വാക്കുകളും. ”ഞാന്‍ സിംഹമാണ്. എന്റെ പ്രദേശം ഞാന്‍ അടയാളപ്പെടുത്തും. ആള്‍ക്കൂട്ടത്തിലും തനിച്ചും എങ്ങനെ ജീവിക്കണം എന്ന് സിംഹത്തിന് അറിയാം. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക് വേണ്ടിയാണ്. വിനോദത്തിനല്ല” തുടങ്ങിയ വിജയുടെ വാക്കുകള്‍ വലിയ കരഘോഷത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
2026ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ മല്‍സരിക്കും. തനിച്ചാണ് മല്‍സരിക്കുക എന്ന് വിജയ് വ്യക്തമാക്കി. മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാകും താന്‍ മല്‍സരിക്കുക എന്നും വിജയ് പറഞ്ഞു. ആദ്യമായി എഐഎഡിഎംകെയെയും അദ്ദേഹം വിമര്‍ശിച്ചു. എംജിആറിന്റെ കാലത്തിന് ശേഷം ആ പാര്‍ട്ടി എവിടെ എത്തി നില്കുന്നു എന്ന് വിജയ് ചോദിച്ചു.
ബിജെപി തന്റെ ആദര്‍ശ ശത്രുവാണെന്ന് വിജയ് ആവര്‍ത്തിച്ചു. അവരുമായി ഒരു സഖ്യവുമില്ല. ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ നയങ്ങളെയും വിജയ് വിമര്‍ശിച്ചു. ഡിഎംകെ രാഷ്ട്രീയ ശത്രുവാണെന്നും വിജയ് പ്രഖ്യാപിച്ചു. ഫാഷിസ്റ്റ് നയങ്ങളാണ് ഡിഎംകെ തമിഴ്നാട്ടില്‍ നടപ്പാക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ജനങ്ങള്‍ നല്‍കുമെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അല്ല ടിവികെ രൂപീകരിച്ചതെന്ന് വിജയ് പറഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ടിവികെയുടെ പ്രവര്‍ത്തനം. കൈയ്യടി കിട്ടാനുള്ള പ്രസംഗമല്ല ഇത്. അധികാരത്തിലിരിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ജനകോടികളുടെ മനസില്‍ ടിവികെ ഇടംപിടിച്ചുകഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയുമായിരിക്കുമെന്നും വിജയ് പറഞ്ഞു.
രഹസ്യമായി ആരുമായും സഖ്യമുണ്ടാക്കില്ല. ജനങ്ങളെ വഞ്ചിക്കുകയുമില്ല. ആരെയും ഭയവുമില്ല. തമിഴ്നാട്ടിലെ ജനങ്ങളും സ്ത്രീകളും യുവാക്കളും ടിവികെക്ക് ഒപ്പമുണ്ട്. ശ്രീലങ്കയില്‍ നിന്ന് കച്ചൈത്തീവ് ദ്വീപ് തിരിച്ചുവാങ്ങണം. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ഏറെ കാലമായുള്ള ആവശ്യമാണ് കച്ചൈത്തീവ് തിരിച്ചുകിട്ടുക എന്നത്.
തമിഴ്നാട്ടിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ടിവികെ മല്‍സരിക്കുമെന്നാണ് വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ വിജയകാന്തിന്റെ പാര്‍ട്ടിയുമായി ടിവികെ സഖ്യമുണ്ടാക്കിയേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവരുമായി സീറ്റുകള്‍ പങ്കുവയ്ക്കും. സ്ഥാനാര്‍ഥി പട്ടിക പിന്നീട് പുറത്തിറക്കുമെന്നാണ് വിജയ് പറയുന്നത്. ജനുവരിക്ക് ശേഷം സഖ്യം സംബന്ധിച്ച് പറയാം എന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി അറിയിച്ചിട്ടുള്ളത്.