സ്കൂൾ: വേനലവധി മാറ്റി മൺസൂൺ അവധിയായാലോ…” മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റിയാലോ എന്ന ചർച്ചയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേനലവധിക്കാലം മാറ്റി, കനത്ത മഴ പെയ്യുന്ന മാസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകിയാലോ എന്ന ചോദ്യമാണ് ശിവൻകുട്ടി മുന്നോട്ട് വയ്ക്കുന്നത്. മഴക്കാലമായ ജൂണ്‍, ജൂലൈയിലേക്കോ, മെയ് – ജൂണിലേക്കോ മാറ്റുന്ന കാര്യം ചർച്ച ചെയ്യാം എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
വേനലവധി മാറ്റി, മൺസൂൺ അവധി നടപ്പാക്കിയാൽ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും എത്രത്തോളം പ്രായോഗികമാകും, നറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണം എങ്ങനെ മാതൃകയാക്കാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
“കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.”