ഇന്ത്യ-ചൈന – റഷ്യ ത്രയം പ്രവൃത്തിപഥത്തിൽ അമേരിക്കക്ക് അങ്കലാപ്പ്
ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം പുനരാരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ പോലുള്ള വിമാന കമ്പനികളോട് ചൈനയിലേക്ക് അടിയന്തരമായി സർവീസ് നടത്താൻ തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി ചൈന ലഘൂകരിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയും ചൈനയോട് അടുക്കുകയാണെന്ന് സൂചന നൽകുന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ യുഎസ് നീക്കങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും കൈകോർക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കോവിഡ്-19 മഹാമാരിയെത്തുടർന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ബന്ധം നിർത്തിവെച്ചത്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലായിരുന്നു അത്. ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തേയും സാരമായി ബാധിച്ചു. ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും നിയന്ത്രണരേഖയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തു. നിരന്തര ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് കിഴക്കൻ ലഡാക്കിലെ ദെപ്സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം നടന്നത്.
ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനയ്ക്കെതിരായ നടപടികൾ ഇന്ത്യ കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. കൂടാതെ ഇറക്കുമതികളിൽ കൂടുതൽ സൂക്ഷ്മ പരിശോധന ഏർപ്പെടുത്തുകയും വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തു. ഇതെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ഉലയാൻ കാരണമായി. അതേസമയം സമീപ മാസങ്ങളിൽ ഉഭയകക്ഷി ബന്ധത്തിൽ ചെറിയ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ചൈനീസ് പൗരൻമാർക്ക് വിനോദസഞ്ചാരത്തിനുള്ള വിസ അനുവദിക്കുന്നതിലേർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ നീക്കിയിരുന്നു.