സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും
കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിച്ചുവെന്നാരോപിച്ച് ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് പ്രധാന കവാടത്തിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുന്ന എസ് എഫ് ഐ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെതിരെ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് എസ് എഫ് ഐയുടെ വാദം.
സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ കാവി പതാകയേന്തി ഭാരതമാതാവിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഗവർണറുടെ പരിപാടി റദ്ദാക്കിയതിന് ശേഷം അദ്ദേഹത്തോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർ രജിസ്ട്രാർ അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി.